Saturday 23 April 2016

മരണം കൊണ്ട് ജീവിക്കുന്നവര്‍: ‘കെ. ആര്‍. മീരയുടെ ആരാച്ചാരെക്കുറിച്ച് ചില ചിന്തകള്‍

മരണം കൊണ്ട് ജീവിക്കുന്നവര്‍: ‘കെ. ആര്‍. മീരയുടെ ആരാച്ചാരെക്കുറിച്ച് ചില ചിന്തകള്‍

ഓര്‍മയുടെ ഞരമ്പ്‌ വായിച്ചുതീര്‍ന്നപ്പോള്‍ തന്നെ എന്‍റെ മനസ്സില്‍ ഒരു കുടുക്ക് വീണിരുന്നു. ആരാച്ചാര്‍ക്ക്‌ മാത്രം അഴിക്കാവുന്ന ഒന്ന്.കേരള ലിറെററെച്ചര്‍ ഫെസ്ററിവലില്‍ വച്ചു നോവലിസ്റ്റിനെ കേള്‍ക്കാനിടയായപ്പോള്‍ ആ കുടുക്ക് മുറുകി. ആരാച്ചാര്‍ എപ്പോഴെങ്കിലും കൈയിലെത്തുമ്പോള്‍ വായിക്കാം എന്ന തീരുമാനം ഒടുവില്‍ സ്വന്തമായൊരു കോപ്പി വാങ്ങാം എന്ന തോന്നലിന് വഴിമാറി. “ഭൂമിയില്‍ മരണത്തേക്കാള്‍ അനിശ്ചിതത്വം പ്രണയത്തിന് മാത്രമേയുള്ളൂ” എന്ന ആമുഖ വാചകം ഒന്നാം അദ്ധ്യായത്തിന്റെ അവസാനത്തില്‍ എന്നെ മുന്നോട്ടു നയിച്ചു. അതൊരു പ്രോത്സാഹനമായിരുന്നു. കഥകള്‍ കേള്‍ക്കാനാഗ്രഹിക്കുന്നവര്‍ക്ക് പറയുന്നവര്‍ നല്‍കുന്നതു പോലെ ഒന്ന്. ഉത്തരത്തിനായി കുറെദൂരം പോകണം എന്ന മുന്നറിയിപ്പ്. ഉത്തരം കിട്ടാതിരിക്കാനുള്ള സാധ്യതകളെക്കുറിച്ച് ഉള്ള ഒരു സൂചന. പ്രതീക്ഷകളും മുന്‍വിധികളും ഒഴിവാക്കൂ എന്ന മാര്‍ഗനിര്‍ദേശം. അങ്ങനെ അഞ്ഞൂറ്റി അമ്പതോളം പേജുകളുള്ള, കറുത്ത  മുഖംമൂടി ധരിപ്പിച്ച പ്രണയത്തിന്റെയും, മരണത്തിന്‍റെയും രാഷ്ട്രീയ സംഹിതയെ ഞാനും (വായിച്ച്) അവസാനിപ്പിച്ചു.
ബംഗാളിലെ തെരഞ്ഞെടുപ്പു വാര്‍ത്തകളില്‍ പലതിലും മമതാബാനര്‍ജി രബീന്ദ്രസംഗീതത്തിന്‍റെ രാഷ്ട്രീയ സാദ്ധ്യതകള്‍ കണക്കിലെടുത്ത് മുന്നോട്ടുപോയത് അവരുടെ ജനസ്വീകാര്യത വര്‍ധിപ്പിച്ചതായുള്ള ചില നിരീക്ഷണങ്ങള്‍ കണ്ടിരുന്നു. ബംഗാളിന്‍റെ ഭൂമികയില്‍ വാര്‍ത്തെടുക്കപ്പെട്ട ആരാച്ചാരില്‍ രബീന്ദ്രസംഗീതം ചരിത്രത്തിന്‍റെ അടയാളപ്പെടുത്തല്‍ ആണ്. അത് ദേശത്തിന്‍റെ സ്വാതന്ത്ര്യലബ്ധിയെയും, അതിന്‍റെ വര്‍ത്തമാനകാല നിരര്‍ത്ഥകതയെയും കുറിച്ച്  സിംഫണി തീര്‍ക്കുന്നു. പാരമ്പര്യത്തിന്റെ, നഷ്ടങ്ങളുടെ, വേദനകളുടെ, നന്മകളുടെ, ജീവിതത്തിന്‍റെ ശ്വാസമായി നോവലില്‍ അത് നിറഞ്ഞു നില്‍ക്കുന്നു. അങ്ങനെ ആരച്ചാരിനെ ആ സംഗീതം ജീവിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ കഥയാക്കി മാറ്റുന്നു.
ദൈനംദിന ജീവിതത്തെ മുഴുവന്‍ പുരുഷന്‍റെ/സ്ത്രീയുടെ എന്ന ദ്വന്ദ്വത്തില്‍ രേഖപ്പെടുത്തി വച്ച കാലത്തിലേക്ക്, ലോകത്തിലേക്ക്‌ ചേതന ഗൃദ്ധമല്ലീക് എന്ന ഇരുപത്തിരണ്ടുകാരി ആരാച്ചാരുടെ ജോലി ഏറ്റെടുക്കാന്‍ സാഹചര്യങ്ങളുടെ, പ്രത്യേകിച്ചും ദാരിദ്ര്യത്തിന്റെയും, പാരമ്പര്യത്തിന്റെയും, സമ്മര്‍ദ്ദം മൂലം ഒരു സര്‍ക്കാര്‍ ജോലി എന്ന പ്രലോഭനത്തില്‍ സന്നദ്ധത അറിയിക്കുന്നതും അനവധി അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളിലൂടെ കടന്നുപോയി കൃത്യം വിജയകരമായി നടപ്പിലാക്കുന്നതുമാണ് കഥയുടെ സംഗ്രഹം. സാമ്പത്തികമായി വലിയ പുരോഗതി കൈവരിച്ചിട്ടില്ലെങ്കിലും സാംസ്കാരികമായി വളര്‍ച്ചയും, സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് അഭിമാനവും ഉള്ള ഒരു പെണ്‍കുട്ടി കടന്നു പോകുന്ന സംഘര്‍ഷങ്ങളും അതിന് ആക്കം കൂട്ടാനായി വന്നെത്തിയ മിത്രന്‍ എന്ന നക്സലൈറ്റിന്റെയും, ത്രൈലോക്യദേവി എന്ന സോനഗച്ചിയിലെ, ചുവന്ന തെരുവിലെ, ധനാഢ്യയായ സ്ത്രീയുടെയും മകനായ, സ്വന്തം പാരമ്പര്യത്തെ ഭയത്തോടെയും വെറുപ്പോടെയും കാണുന്ന സഞ്ജീവ് കുമാര്‍ മിത്ര എന്ന മാധ്യമപ്രവര്‍ത്തകന്‍റെ പ്രണയത്തിന്‍റെ ആവരണം അണിഞ്ഞ ചൂഷണങ്ങളും കഥയിലെ വര്‍ത്തമാനത്തെ നയിക്കുമ്പോള്‍, ക്രിസ്തുവിനുമുന്പു നാനൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ്മുതല്‍ മല്ലിക്കുമാരുടെ കുലചിഹ്നമായിതീര്‍ന്ന തൂക്കുകയര്‍ ഭൂതത്തിന്റെ കഥയുടെ ഭൂതങ്ങളെ നോവലില്‍ നിറയ്ക്കുന്നു. ശക്തിയെ പ്രതിനിധാനം ചെയ്യുന്ന കാളിഘട്ടിന്റെ ദേവതയെ പൂജിക്കുമ്പോള്‍ തന്നെ മാനസ എന്ന ദേശസംസ്കൃതിയില്‍ അലിഞ്ഞുചേര്‍ന്ന സങ്കല്പത്തെ ആരാധിക്കുന്നവളുമാണ് ചേതന. ഇംഗ്ലീഷില്‍ നാലക്ഷരം മാത്രമുള്ള, എന്നാല്‍ മലയാളത്തില്‍ എത്രയോ അര്‍ത്ഥവ്യാപ്തികളുള്ള “എനിക്ക് നിന്നെ ഒന്ന് അനുഭവിക്കണം”, എന്ന,  സ്ത്രീയെ ഒരു ഉപഭോഗ വസ്തു മാത്രം ആയി കാണുന്ന സമൂഹത്തിനു ചേതന നല്‍കുന്ന മറുപടിയാണ് അതേ പ്രയോഗം അത് ആദ്യമായി ഉപയോഗിച്ച,  പ്രേതങ്ങളുടെ നിലവറയിലേക്ക് അവളെ തള്ളിയിട്ടു , അവളുടെ  ശരീരത്തെ, അവളെത്തന്നെ അപമാനിക്കാന്‍ ശ്രമിച്ച സഞ്ജീവ് കുമാറിനെതിരെ,  അയാളെ അമ്പരപ്പിച്ചുകൊണ്ട്‌ ഉപയോഗിക്കുന്നതും കഥയുടെ അന്ത്യത്തില്‍ ഒരു പ്രതികാരമെന്നോണം പ്രവര്‍ത്തികമാക്കുന്നതും.
കൈകാലുകള്‍ നഷ്ടപ്പെട്ട ഫുട്ബോള്‍പ്രേമിയായ രാമുദായും, പ്രായവും അനുഭവവും സമ്പന്നയാക്കിയ ഥാക്കുമായും, കുടുംബത്തിനു വേണ്ടി വിപ്ലവത്തെ ബലികഴിച്ച കാക്കുവും, ഭര്‍ത്താവിന്‍റെ ജീവനുവേണ്ടി സ്വന്തം ശരീരം വിറ്റതിന്റെ പേരില്‍ കൊല്ലപ്പെട്ട കാകിയും, കുലത്തിന്റെ നീതിക്കുമുന്നില്‍ തൂക്കിലേറ്റപ്പെട്ട നീഹാരികയും, നല്ലവരായ മനോദയും, ശിബ്ദേബ് ബാബു എന്ന പോലീസുകാരനും, അനിശ്ചിതത്വത്തിന്റെ പന്ത്രണ്ടു വര്‍ഷങ്ങള്‍ തൂക്കിലേറ്റപ്പെടാനായി കാത്തിരിക്കേണ്ടിവന്ന യതീന്ദ്രനാഥ ബാനര്‍ജിയും, ഇരട്ടകൊലപതകങ്ങള്‍ നടത്തിയ നീതിയുടെ ഉപകരണമായ, അതെക്കുറിച്ച് വാചാലനായ ഫണിഭൂഷന്‍ ഗൃധമല്ലിക്കും, മത്സരത്തില്‍ മനുഷ്യത്വം നഷ്ടപ്പെട്ട മാധ്യമങ്ങളും കാല-ദേശങ്ങളുടെ അപരിചിതത്വം കുറക്കുന്നവര്‍ ആണ്. മറ്റൊരു സവിശേഷതയായി അനുഭവപ്പെട്ടത് മരണപ്പെടാന്‍ പോകുന്ന ആള്‍ ആരാച്ചാരെ നീതിയുടെ ഒരുപകരണം മാത്രമായി കണക്കാക്കുകയും, തനിക്ക് മോക്ഷം തരാനായി വന്ന ഒരാളോടെന്ന പോലെ സ്നേഹത്തോടെയും സൌഹൃദത്തോടെയും പെരുമാറുന്നതാണ്. മരിക്കുന്നവന്റെയും, കൊല്ലുന്നവളുടെയും ആ പാരസ്പര്യത്തില്‍ മരണം എന്നത് ഒരു ആത്മീയനുഭവമാണെന്ന തിരിച്ചറിവ് നോവല്‍ നല്‍കുന്നുണ്ട്.
ഒരു വ്യക്തി എന്ന നിലയില്‍ അവനവനില്‍ തന്നെ പരീക്ഷിക്കുമ്പോള്‍ ഒരു സമസ്യപോലെ തോന്നുന്നുണ്ടെങ്കില്‍ കൂടി എനിക്ക്‌ വളരെയധികം ഇഷ്ടമുള്ള വരികള്‍ ഇതിലെ ഥാക്കുമാ എന്ന കഥാപാത്രം ചേതനയോടു പറയുന്നതാണ്:
“പുരുഷന്‍റെ സ്നേഹവും സ്ത്രീയുടെ സ്നേഹവും രണ്ടും രണ്ടാണ്.ആഹ്ലാദിപ്പിക്കുന്നവളെ മാത്രമേ പുരുഷന് സ്നേഹിക്കാന്‍ കഴിയൂ. സ്ത്രീക്ക് അവളെ വേദനിപ്പിക്കുന്നവനെയും സ്നേഹിക്കാന്‍ സാധിക്കും.”
ഇത് ഇഷ്ട്ടപ്പെടാനുള്ള കാരണം അതില്‍ പുരുഷന്‍റെ മുന്‍ഗണന എന്നും, സ്ത്രീയുടെ ദൌര്‍ബല്യം എന്നും തോന്നിപ്പിക്കുന്ന കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ സൂചിപ്പിക്കുന്നത് പുരുഷന്‍റെ ദൌര്‍ബല്യത്തെയും സങ്കുചിതത്തേയും, സ്ത്രീയുടെ നന്മയെയും ഹൃദയ വിശാലതയെയും ആണ് എന്ന് പുരുഷവിദ്വേഷം ഒട്ടും ഇല്ലാതെതന്നെ പറയട്ടെ . ഈ വാചകം ഒരു സാമാന്യവല്‍ക്കരണമാണെങ്കിലും അത് മനോഹരമായ അനുകരണീയമായ ഒരു സാദ്ധ്യതയാണ്. ചിന്തിക്കേണ്ട മറ്റൊരു കാര്യം ഇരയുടെ ചിരി വേട്ടക്കാരനെ എത്രമാത്രം ഭയപ്പെടുത്താന്‍ പര്യാപ്തമാണ് എന്നതാണ്. ശശി ദേശ്പാണ്ടെയുടെ നോവലിലെ നിശബ്ദയക്കപ്പെട്ട, ജയം കൈമോശം വന്ന ‘സുഹാസിനി’ അല്ല മീരയുടെ ചിരിക്കുന്ന, ചിന്തിക്കുന്ന ചേതന. ചേതന ആയിതീര്‍ന്ന സുഹാസിനി,  ചിരി എന്ന ആത്മീയ വളര്‍ച്ചയുടെ വക്താവും, ചിരി എന്ന ആയുധത്തിന്റെ അന്വേഷകയും ആണ്.
മണ്ണും മഴയും പ്രകാശവും ചരിത്രവും കാത്തുനിന്ന “ഭവിഷ്യ”ത്തിലേക്ക് പ്രണയവും മരണവും കൊണ്ട് നാമവും ജീവിതവും ലോകം മുഴുവന്‍ അനശ്വരമാക്കി, മറ്റാരും നിന്‍റെ വിളിക്ക് മറുപടി തരാന്‍ ഇല്ലാത്തപ്പോള്‍ നിന്‍റെ പാത സ്വയം തെരഞ്ഞെടുക്കുക” എന്നര്‍ത്ഥം വരുന്ന “ജോഡി തോര്‍ ഡാക്ഷു നെ കേവു ന അഷെ തോബെ ഏക് ല ച്ഹലോരേ” എന്ന രവീന്ദ്രനാഥ ടാഗോറിന്റെ പ്രസിദ്ധമായ വരികള്‍ ആലപിച്ചുകൊണ്ട് ചേതന ഒറ്റയ്ക്ക് നടന്നു പോകുമ്പോള്‍ നോവല്‍ അവസാനിക്കുന്നു.

അശ്വതി.എം.പി.

No comments:

Post a Comment